Friday, August 5, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ? (ഒരു ഏറ്റുമുട്ടലിന്റെ കഥ)

ഇന്ന് മുല്ലപ്പെരിയാര്‍ ഒരു വലിയ പ്രശ്നം ആയിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് ഏതോ പാട്ട കരാര്‍ ഉണ്ടായിരുന്നു എന്ന് വെച്ച് പൊട്ടാറായി നില്‍ക്കുന്ന അണക്കെട്ടീന്നു തമിഴ്നാടിനു ഇപ്പോഴും വെള്ളം വേണം. പുതിയത് നിര്‍മ്മിക്കാനും പാടില്ല. എന്തിനാണ് ഈ പിടിവാശി എന്ന് ഒട്ടും മനസിലാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ ജലത്തിനെ ആശ്രയിക്കുന്ന ഇവര്‍ക്ക് ആ സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാന്‍ കൂടി കഴിയേണ്ടേ ? എന്റെ പ്രതിഷേധം തമിഴ് ജനതയോടല്ല. തമിഴ്നാട് സര്‍ക്കാറിനോടാണ്.. സൗജന്യമായി വെള്ളം കൊണ്ട് പോകുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് സൗജന്യമായി അരിയും പച്ചക്കറിയും വേണം.. തരാന്‍ പറ്റുമോ തമിഴ്നാട്‌ സര്‍ക്കാരിന് ? അണക്കെട്ട് നിര്‍മ്മിക്കാന്‍ കൂടുതല്‍ സമ്മര്‍ദം കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ റോഡ്‌ ഉപരോധങ്ങളും സമരവും. നാണമില്ലാത്ത സര്‍ക്കാരും അവരുടെ താളത്തിനൊത്ത് തുള്ളുന്ന ബോധമില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരും...ഇത്രയും പ്രതിഷേധ വിവരണം കണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ രാഷ്ട്രീയ ചിന്തകളിലേക്ക് പോയി എന്ന് എന്റെ വായനക്കാര്‍ ധരിച്ച് കാണും. തെറ്റായ ആ ധാരണ തിരുത്തി കൊണ്ട് ഞാന്‍ വിഷയത്തിലേക്ക് വരുന്നു. ഇത് മലയാളി തമിഴ് ഏറ്റുമുട്ടലിന്റെ കഥയാണ്. വേറെ എവിടെയും അല്ല. എന്റെ ബിരുദാനന്തര ബിരുദ പഠന ക്ലാസ്സില്‍ തന്നെ..

ഈ കഥയിലെ പ്രധാന സ്ത്രീ കഥാപാത്രമാണ് സുപ്രിയ എന്ന മെലിഞ്ഞ സുന്ദരി. ഇവളുടെ പല്ലുകളും കണ്ണുകളും അതിമനോഹരമാണ്. ആരും ഒന്ന് നോക്കി നിന്നുപോകും.. ഇവളുടെ സുപ്രധാന ഡയലോഗ് ആണ് മുല്ലപ്പെരിയാര്‍ സംഭവത്തിന്റെ വഴിത്തിരിവ്. അത് ഇങ്ങനെയാണ്. "ഐ ഹെയ്റ്റ് ദീസ് ബോയ്സ്". ഇത് കേട്ടതോടെ ക്ലാസ്സിലെ എല്ലാരും നിശബ്ദരാകുന്നു. ഉടനെ തന്നെ പെണ്‍കുട്ടികളില്‍ ആരോ എണീറ്റ്‌ നിന്ന അവളെ പിടിച്ചിരുത്തുന്നു. ആകെ ഒരു കലഹാന്തരീക്ഷം. എല്ലാരും ഇറങ്ങി പോകുന്നു. ട്വന്റി 20 യുടെ പ്രധാന പോസ്റ്ററില്‍ ഉള്ള പോലെ ഞങ്ങള്‍ 6 പേര്‍ നിരയായി പുറത്തേക്കു വരുന്നു.. വഴിയില്‍ വെച്ച് വീണ്ടും ശത്രുക്കളെ കാണുന്നു. ചിലരുടെ മുഖത്ത് കടന്നല്‍ കുത്തിയ ഭാവം. റോസ് പൌഡര്‍ ഇട്ടിട്ടുണ്ടോ ആവൊ.. എന്താണ് സംഭവിച്ചത് ? ഇവിടെ നിന്ന് ഞാന്‍ വീണ്ടും പിന്നോട്ട് പോകുന്നു.


നാലാം സെമെസ്റ്റെറിന്റെ ആരംഭം. ശങ്കരനാണ് ക്ലാസ്സിലെ ആണ്‍ തലവന്മാരില്‍ ഒന്ന്. മുഖര്‍ജി വേറൊരു തലവന്‍. കാലാകാലങ്ങളായി വന്ന കീഴ്വഴക്കം അനുസരിച്ച് തമിഴ് ഭാഗത്ത്‌ നിന്ന് ഒരാളും മലയാളി ഭാഗത്ത്‌ നിന്ന് ഒരാളുമാണ് ക്ലാസ്സ്‌ തലവന്മാര്‍ ആകുക( ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും). ശങ്കരന്‍ മലയാളി ആണ്. പക്ഷെ ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടില്‍. പക്ഷെ അവന്‍ മലയാളി ഭാഗത്ത്‌ നിന്നുള്ള തലവന്‍ ആയി. എന്താണേലും അവന്‍ രണ്ടു കൂട്ടരോടും നന്നായി സംസാരിക്കും. മുഖര്‍ജി ശരിക്കും ഒരു ഉത്തരേന്ത്യക്കരനാണ്. പക്ഷെ വളര്‍ന്നത്‌ തമിഴ്നാട്ടിലും.iതമിഴ് ഭാഗത്ത്‌ നിന്ന് ഇവന്‍ തലവനായി. ഇവന്‍ അങ്ങനെ മറ്റുള്ളവരെ വകതിരിച്ചു കാണാത്ത ഒരു നിഷ്കളങ്ക മനോഭാവം ഉള്ളവനാണ്. ഒരു ഞായറാഴ്ച ആണെന്ന് തോന്നുന്നു അത് സംഭവിച്ചത്. ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ അറിയുന്നു. "അതവര്‍ ഞങ്ങളെ അറിയിച്ചില്ല" എന്ത് ? "കലാലയത്തിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ഞങ്ങളുടെ ക്ലാസ്സില്‍ നിന്ന് വളന്റിയെര്സിനെ ആവശ്യപ്പെട്ടിരിക്കുന്നു. ചെല്ലുന്നവര്‍ക്ക് ബാംഗ്ലൂര്‍ യാത്രയും (അവിടേം കസേര ചുമക്കാന്‍ ) പിന്നെ ഒരു ടി ഷര്‍ട്ടും (ഇതൊന്നും ഞങ്ങള്‍ കാണാത്തത് അല്ലല്ലോ) . ക്ലാസ്സിലെ അരുണാചലത്തോട് HOD ഇത് പറഞ്ഞു എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. കാര്യം മുഴുവന്‍ ഉച്ചക്ക് തന്നെ നടന്നു. തമിഴ് ആണ്‍കുട്ടികള്‍ അവരുടെ ഭാഗത്ത്‌ നിന്ന് തന്നെ കുറച്ചു പേരെ തിരഞ്ഞെടുത്തു. പെണ്‍കുട്ടികള്‍ കുറെ പേര്‍ തയ്യാറായി വന്നപ്പോള്‍ (മലയാളികളടക്കം) അവര്‍ തന്നെ ലോട്ട് ഇട്ടു ആളെ തിരഞ്ഞെടുത്തു. ഇതെല്ലാം ഞങ്ങള്‍ അറിഞ്ഞില്ല. വൈകുന്നേരം ആന്ധ്രക്കാരനായ വീരകാരു വന്നു കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്.


ഇത് കേട്ട ഞങ്ങള്‍ മലയാളികള്‍ കുപിതരായി. ഇതൊന്നു ചോദിച്ചട്ട് തന്നെ കാര്യം. ഇതറിഞ്ഞ അരുണാചലത്തിനും തലവന്‍ മുഖര്‍ജിക്കും ഞങ്ങളെ അറിയിച്ചു കൂടെ ? ഞങ്ങള്‍ എന്താ ഇതൊന്നും അറിയാന്‍ പാടില്ലേ ? പല നാളുകളായി പൊട്ടിതകരാന്‍ സാധ്യത ഉള്ള മുല്ലപെരിയാര്‍ അണക്കെട്ട് നാളെ പൊട്ടും എന്ന് എനിക്ക് ഉറപ്പായി. ശങ്കരന്‍ അധികം ഒന്നും സംസാരിച്ചില്ല. അബ്ദുല്ലകുട്ടിക്കു വല്ലാത്ത ചൊറിച്ചില്‍. അവന്റെ ചൊറിച്ചില്‍ കണ്ടാല്‍ അവന്‍ ഇപ്പൊ പോയി കസേര ചുമക്കും എന്ന് തോന്നും. ഉണ്ണികൃഷ്ണന് നല്ല പ്രതിഷേധം. അവനും ശങ്കരനും ഇത് ചോദിച്ചേ മതിയാകൂ എന്നായി. മഞ്ജുനാഥന്‍ കോപം കൊണ്ട് വിറളി പൂണ്ടു നില്‍ക്കുന്നു. എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു മിന്നല്‍. "ഈ തമിഴന്മാര്‍ക്കെന്താ കൊമ്പുണ്ടോ ? അതോ ഞങ്ങള്‍ക്കും അതുണ്ടോ ? "


അവസാനം മഞ്ജുനാഥനും ശങ്കരനും ഇത് അവരോടു ചെന്ന് ചോദിക്കാം എന്ന് തീരുമാനിച്ചു. കലാലയത്തിന്റെ പ്രധാന കവാടത്തിലാണ് കസേര ചുമന്നിരുന്ന അവര്‍ക്ക് വൈകീട്ട് ജോലി. സംഗമത്തിന് വരുന്നവരുടെ പേരെഴുതുന്നു. മഞ്ജുനാഥനും ശങ്കരനും അവിടെയെത്തി. മുഖര്‍ജിയോടു കാര്യം ചോദിച്ചു. അവനു ഒന്നും പറയാനില്ല. അവന്‍ എന്ത് പറയാന്‍. തെറ്റ് പറ്റി പോയില്ലേ ? പിന്നെ ആരാണ് ഇതിനു പിന്നില്‍ ചരട് വലിച്ചത്. 2 പേര്‍ക്കും ആളെ മനസിലായി. നമുക്ക് നാളെ ക്ലാസ്സില്‍ വെച്ച് കാണാം എന്ന് പറഞ്ഞു സ്ഥലം വിട്ടു. തീപ്പൊരി അവിടെ ആളി. നാളെ അത് കത്തും.. പിന്നെ പൊട്ടിത്തെറിക്കും..


തിങ്കളാഴ്ച നേരം പുലര്‍ന്നു. സാധാരണ പോലെ എല്ലാരും കുളിച്ചു ഭക്ഷണം കാഴ്ചിച്ചു ക്ലാസ്സിലേക്ക്. എന്റെ മനസ്സില്‍ കോപവും ദു:ഖവും നിറഞ്ഞു നില്‍ക്കുന്നു. എന്താണ് ഇന്നിവിടെ നടക്കാന്‍ പോകുന്നത്. ആദ്യത്തെ പീരീഡ്‌ കഴിഞ്ഞപ്പോള്‍ തലൈവര്‍ മുഖര്‍ജി ക്ലാസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് ഞാന്‍ രാജി സമര്‍പ്പിക്കുന്നു എന്ന് അറിയിച്ചു . കേട്ട് നിന്ന എല്ലാ തരുണീമണികളും സ്തബ്ധരായി. എന്ത് ഞങ്ങളുടെ പ്രിയങ്കരന്‍ മുഖര്‍ജിയണ്ണന്‍ എന്തിനു രാജി വെക്കണം. അതും അധികാരത്തില്‍ ഏറിയ സമയത്ത് തന്നെ. പെട്ടന്ന് തന്നെ ശങ്കരനും വന്ന് കൊണ്ട് നീ രാജി വെച്ചാല്‍ ഞാനും രാജി വെക്കുമെന്ന് ഭീഷണി മുഴക്കി. ചില പൂതനമാര്‍ക്ക് സന്തോഷമായി എന്ന് തോന്നുന്നു. പക്ഷെ മുഖര്‍ജി ചേട്ടന്‍ പോകാന്‍ പാടില്ലല്ലോ... ശങ്കരന്‍ ഉടനെ തന്നെ നമുക്ക് ഇതിനെ കുറിച്ച് ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം സംസാരിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.


അങ്ങനെ സമയം സമാഗതമായി. നാലു മണി. ക്ലാസ്സ്‌ കഴിഞ്ഞു. എല്ലാരും പുറത്തേക്കു പോകാന്‍ ഒരുങ്ങുന്നു. പെട്ടന്ന് ശങ്കരന്‍ മുന്നിലോട്ടു വന്ന് നിന്ന് കൊണ്ട് എനിക്ക് എല്ലാരോടും സംസാരിക്കാന്‍ ഉണ്ടെന്നു പറയുന്നു. മുഖര്‍ജിയെയും വിളിക്കുന്നു. പെട്ടന്ന് സ്ഥലം വിടാന്‍ ഒരുങ്ങി നിന്ന എല്ലാരും കലപില കൂട്ടുന്നു. ശങ്കരന്‍ കാര്യങ്ങള്‍ വിവരിക്കുന്നു. മുഖര്‍ജി താഴത്തോട്ടു നോക്കി നില്‍ക്കുന്നു. അവസാനം ശങ്കരന്‍ പറയുന്നു. "എന്ത് കൊണ്ട് ഞങ്ങള്‍ 6 പേരെ അറിയിച്ചില്ല ? " മുഖര്‍ജിക്ക് അപ്പോഴും ഒന്നും പറയാനില്ല. പെട്ടന്ന് വില്ലന്‍ അങ്ങോട്ട്‌ ചാടി വീഴുന്നു.. ആരാണത്..വേറാരും അല്ല. നമ്മുടെ അരുണാചലം!! ശങ്കരന്‍ പറയുന്നു.. "നിന്നോട് ഒന്നും എനിക്ക് പറയാനില്ല. എനിക്ക് മറുപടി കിട്ടേണ്ടത് മുഖര്‍ജിയില്‍ നിന്നുമാണ്. എന്റെ ആത്മഗതം "എന്തിനാടാ വിളിക്കാത്ത സദ്യക്ക് വന്നിരിക്കുന്നത്. വെറുതെ അടി വാങ്ങാന്‍.... പോലിസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം". അരുണാചലം പറഞ്ഞു തുടങ്ങുന്നു. ശങ്കരന്‍ അവനെ പറയാന്‍ സമ്മതിക്കുന്നില്ല. അവന്‍ ആംഗലേയത്തിലും മലയാളത്തിലും അവനോടു പോകു എന്ന് പറയുന്നു. മണി മണിയായ്‌ തമിഴ് പറയുന്ന ശങ്കരന് അപ്പോള്‍ തമിഴും വരുന്നില്ല. അരുണാചലം പറയുന്നു. " എന്നോടാണ് HOD ഇതെല്ലാം പറഞ്ഞത്. അപ്പോള്‍ ഇതിനു ഉത്തരം പറയേണ്ട ചുമതല എനിക്കാണ്. മുഖര്‍ജിക്ക് ഒന്നും അറിയില്ല. അവന്റെ രാജിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. " ശങ്കരന്‍ എതിര്‍ക്കുന്നു. നിന്റെ മറുപടി എനിക്ക് വേണ്ട. കേട്ട് നിന്ന തമിഴ് പെണ്‍കുട്ടി തരുണ പറയുന്നു "അവനെ പറയാന്‍ അനുവദിക്കു. അവനും ക്ലാസ്സിലെ ഒരു അംഗം അല്ലെ ? " എന്റെ ആത്മഗതം "ഇവളാരാ ലോകസഭ സ്പീക്കര്‍ ആണോ ? വേറെ പണിയില്ലേ പെണ്ണുംപിള്ളക്ക്"


ഒന്നും മുഴുവന്‍ പറയാന്‍ പറ്റാതിരുന്ന അരുണാചലം (സത്യത്തില്‍ അവനു ഒന്നും പറയാന്‍ ഇല്ല.. ഉരുണ്ടുകളിക്കാ എന്ന് പറയില്ലേ ? അത് തന്നെ സംഭവം ) ആക്രോശിക്കുന്നു... ക്ലാസ്സ്‌ കിടുങ്ങുന്നു. തമിഴില്‍ മുടിഞ്ഞ ഡയലോഗുകള്‍. "എന്ടാ.. എന്നെ പേസ വിടലയാ..." അവന്‍ കയ്യോങ്ങുന്നു. തമിഴ്മക്കള്‍ ഓടിച്ചെന്നു അവനെ തടയുന്നു. ഉടനെ തന്നെ ശങ്കരനും കയ്യോങ്ങുന്നു. മഞ്ജുനാഥനും ഹരിക്കുട്ടനും ഉണ്ണിയും ചെന്ന് അവനെ തടയുന്നു. വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റം. മഞ്ജുനാഥന്‍ സമാധാനത്തിന്റെ ഭാഷയില്‍ എന്തോ പറയുന്നു. ഒന്നും വിലപ്പോകുന്നില്ല. പെട്ടന്നാണ് ഇതെല്ലാം കണ്ടു മനം നൊന്ത നമ്മുടെ നായിക സട കുടഞ്ഞു എഴുനെല്‍ക്കുന്നത്. അവള്‍ പറയുന്നു "ഐ ഹെയ്റ്റ് ദീസ് ബോയ്സ്". ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിരുന്ന ക്ലാസ്സിലെ എല്ലാരും അത് കേട്ടതോടെ അസ്വസ്ഥരാകുന്നു. എല്ലാവരും കലപില കൂട്ടാന്‍ തുടങ്ങുന്നു. ഒരു പറ്റം പെണ്‍കുട്ടികള്‍ പുറത്തേക്കു പോകുന്നു. തമിഴ് മക്കള്‍ എല്ലാരും കൂടെ അരുണാചലത്തെ പിടിച്ചു സ്ഥലം വിടുന്നു. മുല്ലപ്പെരിയാര്‍ പാതി പൊട്ടിയ സന്തോഷത്തില്‍ ഞങ്ങളും പുറത്തേക്കു....
സേതു രാമയ്യരുടെ പിന്നണി സംഗീതം ഒന്ന് ഈ നിമിഷത്തിനു സംകല്‍പ്പിച്ചു നോക്കു. അതിമനോഹരം അല്ലെ ?

ഇത് കുറെ നാളായി നടക്കാനിരുന്ന സംഭവം ആണ്. നടക്കേണ്ടത്‌ നടന്നെ പറ്റൂ. മലയാളികളും തമിഴന്മാരും കലാലയങ്ങളിലും ചില പ്രത്യേക പ്രദേശങ്ങളിലും ഒരിക്കലും ഒരുമിച്ചു സൗഹൃദത്തോടെ വാഴിലെന്നു തോന്നുന്നു. പാരമ്പര്യമായി ഞങ്ങളുടെ സീനിയേര്‍സില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന സ്വഭാവസവിശേഷത ആണിത്. അപകര്‍ഷതാബോധവും സാമ്പത്തികമാന്ദ്യവും അനാവശ്യമായ എതിര്‍പക്ഷ ചിന്തകളും ആണോ ഇതിനു കാരണം ? വേറെ ഒരു തരത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്ത തരത്തിലുള്ള സാംസ്കാരികതയില്‍ ഉള്ളവര്‍ക്ക് ഒരിക്കലും മറ്റുള്ളവരുടെ ചില ചെയ്തികളെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആകില്ല. ഇത്തരം പ്രശ്നങ്ങള്‍ മലയാളികളുടെ മാത്രം ഇടയില്‍ നമുക്ക് കാണാന്‍ സാധിക്കാരില്ലേ? അത് പോലെ തന്നെയാണ് ഇതും സംഭവിച്ചത്. മാതൃഭാഷയിലെ വ്യത്യാസം സൗഹൃദത്തിനു വിലങ്ങുതടിയായാല്‍ അത് ഇത്തരം കൊച്ചു പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നത് സര്‍വസാധാരണമാണ്.


സംഭവത്തിന്‌ ശേഷം കുറച്ചു ദിവസങ്ങളില്‍ ഞങ്ങളുടെ ഇടയില്‍ അതികം സംസാരം നടന്നില്ല. പരസ്പരം കണ്ടാല്‍ അറിയാത്ത പോലെയുള്ള നടപ്പ്. കണ്ടാല്‍ മുഖത്തോട്ട് നോക്കില്ല. ശങ്കരനും മുഖര്‍ജിയും നേരിട്ട് സംസാരിച്ച് രണ്ടു മാസത്തേക്ക് രണ്ടു പേരും തലൈവര്‍ സ്ഥാനം തുടരാമെന്നുള്ള ഒത്തുതീര്‍പ്പില്‍ എത്തി...അടുത്ത ദിവസം കഥാനായിക സുപ്രിയ ക്ലാസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് ആണ്കുട്ടികളോട് മാപ്പ് പറഞ്ഞു. ചിലര്‍ കൂക്കി വിളിച്ചു. എന്റെ ആത്മഗതം "ഇവള്‍ക്ക് എന്തിന്റെ കൃമികടി ആയിരുന്നു ? ഇതിലൊക്കെ കേറി ഇടപെടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ ? " പക്ഷെ ഒരു കാര്യത്തില്‍ ഇവളോട്‌ നന്ദിയുണ്ട്. ശങ്കരന് കിട്ടേണ്ടിയിരുന്ന അടി ഒഴിവായത് ഇവളുടെ ആ ഡയലോഗ് കൊണ്ട് മാത്രമാണ്. ശങ്കരന് അടി കിട്ടിയിരുന്നേല്‍ പിന്നെ അവനും അടി തിരിച്ചു കിട്ടുമായിരുന്നു. അങ്ങനെ അതൊരു വല്ലാത്ത പ്രശ്നം ആയി മാറിയേനേ.
ഈ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയ ഞങ്ങളുടെ ഉള്ളിലിരുപ്പ് ഇതായിരുന്നു. "മര്യാദക്ക് അറിയിക്കാനുള്ളത് ഞങ്ങളെ അറിയിച്ചാല്‍ പോരായിരുന്നോ. കസേര ചുമക്കാനും പാത്രം കഴുകാനും ഞങ്ങടെ പട്ടി വരും..അല്ല പിന്നെ. " കാലങ്ങള്‍ കടന്നു പോയി. അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞു തുടങ്ങി. പതുക്കെ പതുക്കെ പ്രശ്ന തീവ്രത കുറഞ്ഞു വന്നു. രണ്ടു കൂട്ടരും കാണുമ്പോള്‍ വീണ്ടും പഴയ പോലെ സംസാരിക്കാന്‍ തുടങ്ങി. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ പറയുന്നത് ഇങ്ങനെ ആയിരിക്കും "മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ?"

Monday, August 1, 2011

പുലിമടയിലെ പുലിക്കുട്ടികള്‍

ഞാന്‍ 7 വര്‍ഷം പിന്നോട്ട് പോകുന്നു. ഒരു കൊച്ചു ക്ലാസ്സ്‌ മുറി. 28 വിദ്യാര്‍ത്ഥികള്‍. എന്റെ ബിരുദ പഠന ക്ലാസ്സ്‌. ഞങ്ങള്‍ പുറമ്പോക്കിലെ പിള്ളേര്‍ ആണ്. ക്രൈസ്റ്റ് കോളേജില്‍ ഇഷ്ടം പോലെ കാലിക്കറ്റ്‌ സര്‍വകലാശാല കോഴ്സ്കള്‍ ഉണ്ട്. പിന്നെ എന്ത് കുരുട്ടുബുദ്ധി തോന്നിയട്ടാണോ കമ്പ്യൂട്ടര്‍ ശാസ്ത്രം പഠിക്കണം എന്ന ഉറച്ച തീരുമാനത്തോടെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഓഫ്‌ ക്യാമ്പസ്‌ സെന്റെറില്‍ വന്നു ചേര്‍ന്നത്‌. പലര്‍ക്കും +2 മാര്‍ക്കായിരുന്നു പ്രശ്നം. ചിലര്‍ക്ക് എവിടെയെങ്കിലും ചേര്‍ന്ന് പഠിച്ചാല്‍ മതി എന്നായിരുന്നു. എന്തൊക്കെ ആണെങ്കിലും ഞങ്ങള്‍ എല്ലാരും 3 വര്‍ഷത്തേക്ക് അവിടെ ഒരുമിച്ചു. അവിടെയാണ് പുലിമടയുടെ ഉദയം. പുലിക്കുട്ടികള്‍ ഒത്തുചേര്‍ന്നാല്‍ അവര്‍ക്ക് വിശ്രമിക്കാന്‍ പുലിമട വേണമല്ലോ.

സത്യത്തില്‍ ഈ പുലിമട എന്നത് ക്ലാസ്സിലെ ഒരു പറ്റം ആണ്‍കുട്ടികള്‍ ഒഴിവു സമയത്ത് വിശ്രമിക്കുന്ന ബാസ്കെറ്റ്‌ ബോള്‍ കോര്‍ട്ടിന്റെ സമീപ പ്രദേശത്തിന് നല്‍കിയ പേരാണ്. പക്ഷെ ആ പേര് ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ഞങ്ങളുടെ ക്ലാസിനു നല്‍കി. പുലിക്കുട്ടികളില്‍ ഞാന്‍ ആദ്യം പരിചയപ്പെടുത്തുന്നത് ഞാന്‍ അടക്കം വരുന്ന 4 പേരെയാണ്. എന്നെ ഞാന്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തുന്നില്ല. ഞങ്ങളുടെ തലവനാണ് ഹരിക്കുട്ടന്‍ എന്ന പുലിക്കുട്ടി. പുലിമടയുടെ ലീഡര്‍ ആയി 1.5 വര്‍ഷം ഇവന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സര്വകലാവല്ലഭാനായ ഇവനെ ഓര്‍ക്കണമെങ്കില്‍ ഒരു ഡയലോഗ് മാത്രം മതി "ഇത്തവണത്തെ ഓണാഘോഷം ഹൗസ് വൈസ് വേണോ അതോ ക്ലാസ്സ്‌ വൈഫ്‌ വേണോ ? ". ഞങ്ങളുടെ പുരുഷോത്തമന്‍ പുലി കേമനാണ്. നേരെ വാ നേരെ പോ ചിന്താഗതിക്കാരന്‍ ആണിവന്‍. അതികം സംസാരിക്കാത്ത മറ്റൊരു പുലിയുണ്ട്. അവനാണ് ഗുണദീപന്‍. ആദ്യകാലങ്ങളില്‍ എന്തെങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി കിട്ടും. പിന്നെ ആള് കുറച്ച് മാറി. ഈയടുത്ത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. അല്ലെങ്കിലും ഐഡിയ ഉപയോഗിക്കുന്നത് കൊണ്ടാകും. ആര്‍ക്കാണ്‌ ഒരു മാറ്റം ഇഷ്ടമല്ലാത്തത്‌.

വിരുതനായ ഒരു പുലിക്കുട്ടിയാണ് കുഞ്ഞുണ്ണി. ആള് നല്ല വികൃതിയാണ്. കൊച്ചു കുട്ടികളുടെ പോലുള്ള ഒരു ഭാവം. പക്ഷെ ആളൊരു കള്ള കൃഷ്ണനാണ്. ഒരു സ്റ്റൈല്‍ മന്നനാണ് കുമാരന്‍ തമ്പി എന്ന പുലിക്കുട്ടി. എല്ലാ ദിവസങ്ങളിലും പല പല ഭാവങ്ങള്‍ .പല പല രൂപങ്ങള്‍. കോളേജില്‍ ആദ്യമായി 2 വീലെറില്‍ വന്ന രജനികാന്ത് ഇവന്‍ ആണെന്ന് തോന്നുന്നു. പുരുഷോത്തമന്റെയും കുഞ്ഞുണ്ണിയുടെയും നാട്ടുകാരനായ ലാലപ്പനും ഒരു കൊച്ചു സ്റ്റൈല്‍ മന്നന്‍ ആണ്. പക്ഷെ കുമാരന്‍ തമ്പിയെ കടത്തി വെട്ടാന്‍ ഇവന്‍ ആളായിട്ടില്ല. അസീസ്‌ എന്ന ഉയരം കൂടുതലുള്ള ഒരു പുലിയുണ്ട്. ഒരിക്കല്‍ ക്രിക്കറ്റ്‌ കളിക്കുന്നതിനിടയില്‍ പന്തെടുക്കാന്‍ ഓടിയ കക്ഷി 10 അടി ഉയരത്തില്‍ നിന്ന് താഴോട്ട് ചാടിയട്ട് താഴെ വന്ന് നിന്ന നില്‍പ്പില്‍ നിന്നു. ഒരു പോറലും പോലും ഈ പുലിക്കു പറ്റിയില്ല. ഒളിംപിക്സ് മെടലിനു ശ്രമിച്ച അഞ്ജു ബോബി ജോര്‍ജ് പോലും തോറ്റു പോകുന്ന ചാട്ടം.

ശുഭജിത്ത് , സുലോചനന്‍ , നവനീത്കുമാര്‍ , അന്തപ്പന്‍ എന്നീ നാലു പുലികള്‍ ഞങ്ങളുടെ കൂട്ടത്തിലെ ചുണക്കുട്ടന്മാര്‍ ആണ്. ഇതില്‍ ശുഭജിത്ത് ചില നേരത്ത് ഭയങ്കര വികാരധീനന്‍ ആകും. ഏതു നേരത്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എവിടെയെങ്കിലും ചീവിട് കരയുന്നതോ കൊതുക് മൂളുന്നതോ പോലുള്ള ശബ്ദം കേട്ടാല്‍ സുലോചനനും അന്തപ്പനും ആ പരിസരത്ത് ഉണ്ടെന്നു പെട്ടന്ന് തിരിച്ചറിയാം. കടുത്ത മമ്മൂട്ടി ആരാധകനാണ് സുലോചനന്‍. അതുകൊണ്ട് തന്നെ അവനു എതിരാളി ഉണ്ട്. മോഹന്‍ലാല്‍ ആരാധകനായ പുഷ്ക്കരന്‍. 2 പേരും തങ്ങളുടെ താരത്തിനു വേണ്ടി അടിപിടി കൂടുമ്പോള്‍ ഞാന്‍ എപ്പോഴും സുലോചനന്റെ ഭാഗത്ത്‌ ആയിരിക്കും. കാരണം ഞാനും ഒരു മമ്മൂട്ടി ആരാധകന്‍ തന്നെ. നവനീത്കുമാര്‍ ഒരു ഗ്ലാമര്‍ വീരന്‍ ആണ്. കൊച്ചു ഗള്ളന്‍ ആണിവന്‍! മണല്‍ വാരാന്‍ പോയി പോക്കറ്റ്‌ അടിക്കേണ്ടി വന്ന പുലിയാണ് ശ്യാമളന്‍. പുലിമടയിലെ പൊക്കം കുറഞ്ഞ എന്നാല്‍ വീര്യം കൂടിയ പുലി. ഷംസുദീന്‍ എന്ന പുലി ഒരു ക്യാമറ പ്രാന്തന്‍ ആണ്. എവിടെ ക്യാമറ കാണുന്നുവോ സിംഗിള്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ അവന്‍ ചാടി വീണോളും.

പുലിമടയിലെ ഒരു സബ് ഗ്രൂപ്പ്‌ ആണ് ടീം ഹാജി. സബ് ഗ്രൂപ്പ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. എങ്ങനെ ഈ പേര് വന്നു എന്ന് എനിക്കും ശരിക്ക് അറിയില്ല. ഇതില്‍ 4 പേരുണ്ട്. ഭാസ്കരന്‍ , ഷക്കൂര്‍ , മൊയ്ദീന്‍ , കൃഷ്ണന്‍. ഭാസ്കരന്‍ ഒരു തിളങ്ങുന്ന പ്രതിഭാസമാണ്. സ്നേഹാതുരനായ അവന്‍ പുലിമടയിലെ തന്നെ ഒരു പെണ്‍പുലിക്കു കണവനാണ് ഇപ്പോള്‍ . ഷക്കൂര്‍ ആംഗലേയത്തില്‍ പറയുന്ന ചില ഡയലോഗ് കേട്ടാല്‍ നമ്മള്‍ തരിച്ചു നിന്ന് പോകും. പക്ഷെ ആളൊരു പുലിയാണ്. പുലികളുടെ കൂട്ടത്തില്‍ ഇനിയെന്ത് പുലി അല്ലെ ? എന്നാല്‍ ഞങ്ങളുടെ ഭാഷയില്‍ സിങ്കം എന്ന് വിളിക്കാം. എല്ലായ്പോഴും ചിരിച്ചു കളിച്ചു കൊണ്ടിരിക്കുന്ന ഒരു പുലിയാണ് മൊയ്ദീന്‍. ഒരിക്കല്‍ ഞാനിവനെ നല്ല സ്നേഹത്തോടെ കുരങ്ങാ എന്ന് വിളിച്ചു. എന്റെ നിര്ഭാഗ്യമെന്നോണം അവന്‍ എന്നെ തന്നെ തിരിച്ചു വിളിച്ചു. കലികാലം അല്ലാതെന്തു പറയാന്‍.. കേമനാണ് കൃഷ്ണന്‍. ഇത്തിരി അടിപിടിയുണ്ടാക്കുമെങ്കിലും ആളൊരു ശുദ്ധനാണ്.

ഇപ്പോള്‍ മലയാളികളുടെ പൊന്നോമനയായ ടിന്റുമോന്റെ കൂട്ടുകാരന്‍ ഡുണ്ട്മോന്‍ എന്ന പുലി കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആ പുലിയാണ് ഞങ്ങളുടെ മൂത്താപ്പ. ഏറ്റവും പ്രായം ചെന്ന ഞങ്ങളുടെ മൂപ്പന്‍ പുലി. ചളികളുടെ ആശാനാണ് പുള്ളി. 1-2 കൊല്ലം ഈ പുലിയുടെ അടുത്തിരുന്ന് എല്ലാം സഹിച്ച എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം തരണം!! പുലികളില്‍ പുലിയായ ഞങ്ങളുടെ സെക്രട്ടറി പുലിയെ പരിചയപ്പെടുത്താന്‍ വിട്ടു പോയി. "എന്തുട്ട്...അതിനു ഞാന്‍ എന്തെങ്കിലും ചെയ്തോ " എന്ന ഡയലോഗ് ദിവസവും ഈ പുലി ക്ലാസ്സില്‍ പറയാറുണ്ട്. ഈ പുലിയുടെ പേരാണ് ലോനപ്പന്‍. "മൊത്രത്തില്‍ പറയുകയാണെങ്കില്‍ കീര്ത്തിച്ചക്ട കണ്ടു വരുന്ന വഴിക്ക് തമിഴ് സിനിമ തിരുട്ടു പടലെയുടെ പോസ്റ്റര്‍ കൂടെ കണ്ടു." ഇവന്‍ ഒരു വെള്ളി മോതിരം സ്ഥിരം ഇട്ടിരുന്നോ എന്ന് എനിക്കൊരു സംശയം ഇല്ലാതില്ല.

ഞങ്ങളുടെ കൂട്ടത്തിലെ പെണ്‍പുലികളാണ് പങ്കജം , പാറുകുട്ടി , സ്വര്‍ണം , മുത്തുലക്ഷ്മി , ആനന്ദവല്ലി , കമലം , കൊച്ചുറാണി തുടങ്ങിയവര്‍. നേരത്തെ പറഞ്ഞ ഭാസ്കരന്റെ സഹധര്‍മിണിയാണ് പങ്കജം ഇപ്പോള്‍. ചോറും വെള്ളം എന്ന പ്രത്യേക തരാം കഞ്ഞി വെള്ളം കണ്ടു പിടിച്ച ആളാണ് പാറുകുട്ടി. ഏറ്റവും പൊക്കം കൂടിയ പെണ്‍ പുലിയാണ് സ്വര്‍ണം. മുത്തുലക്ഷ്മിയും ആനന്ദവല്ലിയും വലിയ സുഹൃത്തുക്കളാണ്. അടുത്തടുത്ത നാട്ടുകാരും. കമലം ഞങ്ങള്‍ക്ക് ചേച്ചിയാണ്. കൊച്ചുറാണി ഞങ്ങള്‍ക്ക് ആത്മീയ ഗുരുവാണ്. ആദ്യ കാലങ്ങളില്‍ പെണ്‍ പുലികളുമായി വലിയ ചങ്ങാത്തം ഉണ്ടായിരുന്നില്ല. എന്തോ ആണ്‍ പുലികള്‍ക്ക് ആര്‍ക്കും അതിനു വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പെണ്‍ പുലികള്‍ക്ക് ഇങ്ങോട്ടും. പുലിക്കുട്ടികള്‍ക്ക് ഇടയില്‍ ഒരു ഒത്തൊരുമ ആദ്യം വളരെ കുറവായിരുന്നു. പക്ഷെ പിന്നീടു നാളുകള്‍ ചെല്ലും തോറും ഒരു ശക്തമായ സൗഹൃദ ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നു.

ലോനപ്പന്‍ , കുമാരന്‍ തമ്പി , കുഞ്ഞുണ്ണി , അന്തപ്പന്‍ , തുടങ്ങിയവര്‍ ഇടവേളകളില്‍ പുറത്തു പോകുന്നതും നേരം വൈകി വന്ന് ചാളയുടെയും മാതാവിന്റെയും ശകാരങ്ങള്‍ ഏറ്റു വാങ്ങി പുറത്തു നില്‍ക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ചിലപ്പോള്‍ ചീത്ത പറഞ്ഞ ശേഷം ക്ലാസ്സില്‍ തന്നെ ഇരുന്നോളാന്‍ പറയും. ഈ പുലികള്‍ ഒരിക്കലും നന്നാകില്ലെന്നു അധ്യപര്‍ക്കും അറിയാം പുലികള്‍ക്കും അറിയാം. ഒട്ടുമിക്ക എല്ലാരും കേറി കഴിഞ്ഞതിനു ശേഷം ആയിരിക്കും ടീം ഹാജി വരുന്നത്. ചാള എങ്ങനെയോ ദേഷ്യഭാവം പ്രകടിപ്പിച്ചു ശകാരിക്കുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്‍റെ അള്ളാ എന്ന മട്ടില്‍ മൊയ്ദീന്‍ ചിരിച്ചുകൊണ്ട് നില്‍ക്കും. കണ്ടുകൊണ്ടു ഇരിക്കുന്നവര്‍ക്ക് എല്ലാം ഒരു കോമഡി. ചില നേരത്ത് പുലികള്‍ക്ക് തോന്നും ഇതെന്താ സ്കൂള്‍ ആണോയെന്ന്..

സമരങ്ങള്‍ ഞങ്ങള്‍ക്ക് എന്നും ഒരു ആവേശമാണ്. പുറമ്പോക്കിലെ പിള്ളേര്‍ ആയതു കാരണം ചില സമരങ്ങള്‍ മാത്രമേ പുലിമട ക്ലാസ്സ്‌ മുറികളെ ബാധിക്കുകയുള്ളൂ.. അത്തരം സന്ദര്‍ഭങ്ങളില്‍ സമര ജാഥയെ പുലിമടയിലോട്ടു കൊണ്ട് വരാന്‍ പുലികള്‍ ശ്രമിക്കും. കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ചട്ടി....അങ്ങനെയെങ്കിലും അന്ന് ഒഴിവു കിട്ടുമല്ലോ. കിട്ടിയാല്‍ ഞങ്ങള്‍ കോളേജ് ഉദ്യാനത്തിലെ സപ്ലി മരത്തിനു താഴെ ഒത്തുകൂടും. പരസ്പരം തമാശ പറഞ്ഞ് നേരം കളയലാണ്‌ പതിവ്. ചിലര്‍ കുട്ടപ്പന്റെ കാന്റീനില്‍ കേറി പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും കഴിക്കും. ചിലപ്പോള്‍ തൊട്ടടുത്തുള്ള മാസ് തിയേറ്ററില്‍ നൂണ്‍ ഷോക്ക് കേറും. ചിലര്‍ സൈലന്റ് വാലിയില്‍ പോയി നേരം കളയും. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ച നിമിഷങ്ങളായിരുന്നു 3 ദിവസം നീണ്ടു നിന്ന വയനാട് , മൈസൂര്‍ വിനോദയാത്ര. എല്ലാരും ഒത്തൊരുമിച്ച് ആനന്ദിച്ചു ഇത്രയും സൗഹൃദം പങ്കു വെച്ച വേറെ ഒരു സന്ദര്‍ഭവും പുലിമടയുടെ ചരിത്രത്തില്‍ ഇല്ല എന്ന് തോന്നുന്നു.

പുലിമട ഇന്ന് ഒരു പ്രസ്ഥാനമാണ്‌. പുലികള്‍ ലോകത്തിന്റെ പല കോണുകളിലായി ചിതറി കിടക്കുന്നു. പക്ഷെ ആ സുഹൃത്ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു. പുലികുട്ടികളില്‍ ഒരാള്‍ ഇപ്പോള്‍ ഞങ്ങളോട് കൂടെയില്ല. അവനു വേണ്ടി ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരറ്റത്ത് നിന്ന് കൊണ്ട് ഇത് വായിക്കാന്‍ അവനു സാധിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇത് വായിച്ച എല്ലാ പുലികള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.