Tuesday, July 26, 2011

ഔദ്യോഗിക ജീവിതത്തിലെ നേരമ്പോക്കുകളും വെല്ലുവിളികളും


ഇന്ന് ഒരു സുവര്‍ണ ദിവസമാണ്. ഔദ്യോഗിക ജീവിതം തുടങ്ങിയട്ടു 1 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ഒരു സുന്ദര ദിനത്തില്‍ ഞാന്‍ നേരിടേണ്ടി വന്നിട്ടുള്ള വെല്ലു വിളികളും എന്റെ നേരമ്പോക്കുകളും ഇവിടെ പങ്കു വെക്കുന്നു.. ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി ജോലിയിലെ സംതൃപ്തി ഇല്ലായ്മ ആണ്. നമ്മള്‍ ചെയ്യുന്ന ജോലി നമുക്ക് ഒരു നേട്ടവും തരുന്നില്ല എങ്കില്‍ ആ ജോലി എങ്ങനെ ഇഷ്ടപ്പെടും ? ആദ്യ കാലങ്ങളില്‍ ഒരു സപ്പോര്‍ട്ട് പ്രോജെക്റ്റ്‌ ആയിരുന്നു എന്റെ പാനപാത്രത്തില്‍. പേര് സൂചിപ്പിക്കുന്ന പോലെ നമ്മള്‍ client നെ താങ്ങുന്നു കമ്പനി നമ്മളെയും താങ്ങുന്നു. ടീമിലെ തലൈവരും മുതിര്‍ന്ന അംഗങ്ങളും തരുന്ന ജോലി കണ്ടാല്‍ +2 മാത്രം പഠിച്ചാല്‍ മതി ഇത് ചെയ്യാന്‍ എന്ന് തോന്നി പോകും. ചില സമയങ്ങളില്‍ നമുക്ക് താങ്ങാന്‍ ആകുന്നതിലും അപ്പുറം ജോലി കിട്ടുമ്പോള്‍ , മനസ്സില്‍ എത്ര തെറി പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല.. ആകെയുള്ള ഒരു നേട്ടം എന്താണെന്നു വെച്ചാല്‍ രാത്രി കാലങ്ങളിലെ ഷിഫ്റ്റില്‍ ഇരുന്നാല്‍ കുറച്ചു പൈസ കൂടുതല്‍ കിട്ടും. പൈസ കിട്ടാന്‍ മാത്രമാണ് IT ഉദ്യോഗം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മാനേജര്‍ , ലീഡ് എന്നിവരോടുള്ള നിരന്തരമായ അഭ്യര്‍ത്ഥന കാരണം എന്തോ ഭാഗ്യമെന്നോണം ആത്മസംതൃപ്തി നല്‍കുന്ന ഒരു പ്രൊജക്റ്റ്‌ എനിക്ക് കിട്ടി.

അതോടെ എല്ലാം എളുപ്പമായി എന്ന് വിചാരിക്കണ്ട. ജോലി ഇല്ലാത്തപ്പോള്‍ ഒട്ടും ഇല്ല. ഉള്ളപ്പോള്‍ ആവശ്യത്തിലും കൂടുതലുണ്ട്. ഇതില്‍ വന്നതിനു ശേഷം ഒരു ദിവസം പകല്‍ 11 മണി തൊട്ടു പിറ്റേ ദിവസം 7 മണി വരെയൊക്കെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അതെല്ലാം ആസ്വദിക്കാവുന്ന വെല്ലുവിളികള്‍ ആയിരുന്നു. ജോലി ചെയ്യുന്നതിലൂടെ എന്തെങ്കിലും സ്വയം പഠിക്കാന്‍ സാധിച്ചാല്‍ അതില്‍ കൂടുതല്‍ വേറെ എന്ത് വേണം ? നേരമ്പോക്കുകളിലേക്ക് ഒന്ന് എത്തി നോക്കിയാല്‍ ചായ/കാപ്പി കുടി സമയങ്ങളിലെയും ഉച്ചഭക്ഷ സമയങ്ങളിലെയും കൂടുകാരുമായുള്ള കുശലം പറച്ചില്‍ ആണ് പ്രധാനം ആയിട്ടുള്ളത്. ഫേസ് ബുക്ക്‌ , ഓര്‍ക്കുട്ട് , യു ട്യൂബ് ഇതെല്ലാം കൂടുതല്‍ ഉപയോഗിക്കാന്‍ ആദ്യ പ്രൊജക്റ്റ്‌ ആയിരുന്ന സമയത്ത് പറ്റിയട്ടുണ്ട്. ഇപ്പോള്‍ ജോലി ഇല്ലാത്ത സമയങ്ങളിലും. ജോലി ഇല്ലാത്ത ഇപ്പോഴത്തെ സമയങ്ങള്‍ എന്നെ ഫോട്ടോഗ്രഫി , ബ്ലോഗിങ്ങ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ എന്നെ സഹായിച്ചു.

ഉദ്യോഗത്തിലെ ഇളം
തലമുറക്കാര്‍ മനസിലാക്കുക " ചെയ്യുന്ന ജോലി സംപൂര്‍ണതയോടും നന്നായും ചെയ്താല്‍ നിങ്ങള്ക്ക് പ്രശംസയും കൂടുതല്‍ കാശും അതിനൊപ്പം ആവശ്യത്തില്‍ കൂടുതല്‍ ജോലിയും ലഭിക്കും. നന്നായി ചെയ്യുന്നില്ല എങ്കില്‍ സ്ഥാന കയറ്റവും ശമ്പള വര്‍ധനവും ഉണ്ടാകില്ല. കൂടുതല്‍ സമ്പാദിക്കണം , പഠിക്കണം എന്നാണെങ്കില്‍ ഇവിടെ തന്നെ തുടരുക. അല്ലെങ്കില്‍ ഈ നരകം വിട്ടു വേറെ ജോലി കണ്ടു പിടിക്കുക " ഒരു കാര്യം കൂടി ഓര്‍ക്കുക. ഇഷ്ടപ്പെടാത്ത ജോലി രാജി വെക്കുമ്പോള്‍ താല്പര്യം ഉള്ള ജോലി കിട്ടി എന്ന് ഉറപ്പാക്കുക.. അല്ലാതെ പോയാല്‍ അന്നം മുട്ടുമെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ..കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ശകാരങ്ങളും കേള്‍ക്കേണ്ടി വരില്ലല്ലോ..


ഉടന്‍ വരുന്നു.....മുല്ലപ്പെരിയാര്‍ അണക്കെട്ടീന്നു നീ വെള്ളം മോഷ്ടിക്കും..അല്ലേടാ?....

Thursday, July 21, 2011

പഞ്ചാര @ ലാബ്‌

നമ്മള്‍ അടുക്കളയില്‍ കണ്ടു വരുന്ന പഞ്ചസാര ലോപിച്ചാണ് പഞ്ചാര ആയി മാറിയത്. ആ ഒരു വാക്യം യുവാക്കള്‍ കടമെടുത്തു. അങ്ങനെ സമപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി സംസാരിക്കുന്ന പ്രക്രിയ ആയി പഞ്ചാര മാറി. സത്യത്തില്‍ അതൊരു പ്രക്രിയ ആണോ ? അതൊരു പ്രതിഭാസമാണ്. അതൊരു സംഭവമാണ്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പഞ്ചാരയെ ഇഷ്ടപ്പെടുന്നു എന്നാണ് കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ കണക്കെടുപ്പൊന്നും അല്ല.. ഇന്നത്തെ തലമുറയെ ഒന്ന് വീക്ഷിച്ചാല്‍ മതിയല്ലോ അത് മനസിലാക്കാന്‍..

അമൃതയിലെ ആദ്യ നാളുകള്‍ എല്ലാര്ക്കും പഞ്ചാരയടിക്കുന്നതിന്റെ ആവേശം ആയിരുന്നു. ആ ഒരു ആവേശം ഒരു അലകടല്‍ ആയി മാറിയത് ലാബ്‌ ക്ലാസ്സുകളില്‍ ആയിരുന്നു. അദ്ധ്യാപകര്‍ ആരും ലാബില്‍ വരാത്ത ഒരു ദിവസം ഉണ്ട് ആഴ്ചയില്‍. അന്നാണ് എല്ലാവരും പുഷ്പ്പിക്കാന്‍ വേണ്ടി ലാബിലേക്ക് വരിക. അന്ന് ലാബ്‌ ഒരു പുഷ്പോത്സവം നടക്കുന്ന സ്ഥലമായി മാറും എന്റെ കഴിഞ്ഞ ലക്കത്തിലെ ബ്ലോഗില്‍ സൂചിപ്പിച്ച പോലെ എന്റെ അപ്പുറവും ഇപ്പുറവും എല്ലാം പെണ്‍കുട്ടികള്‍ ആണ്. എന്റെ അവസ്ഥ പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ. പരദൂഷണം പറഞ്ഞും പാട്ട് പാടിയും നേരം കളയാന്‍ ഞാന്‍ മിടുക്കനാണ്. കാര്ത്യയിനിയും കല്യാണികുട്ടിയും കമലാക്ഷിയും എല്ലാം ഉള്ളിടത്തോളം അത് ഒരു വസന്തകാലം തന്നെ ആയിരുന്നു.. ഗോമതിയും ആനന്ദപ്രിയയും രുഗ്മിണിദേവിയും അഖിലാന്ടെശ്വരിയും എല്ലാം ലാബില്‍ പല പല സ്ഥലങ്ങളില്‍ ആയതു കാരണം പഞ്ചാര അടിക്കാനായി ഞങ്ങള്‍ ഇരിക്കുന്ന വരിയിലോട്ടു വരാറുണ്ട്.

ഈ കൊച്ചു കഥയിലെ ഉപനായകന്‍ ആയ ഉണ്ണികൃഷ്ണന്‍ അമൃതയിലെ ആദ്യകാലങ്ങളില്‍ ഇങ്ങനെ പാടാറുണ്ട് "നല്ല നല്ല കുട്ടികള്‍ വരി വരിയായ് നിര നിരയായ് പോകുന്നു....". ഈ പാവം ഉപനായകന്‍ ലാബില്‍ പഞ്ചാര അടിക്കാന്‍ ഒത്തിരി കഷ്ടപ്പെടാറുണ്ട്. അവനും ഞങ്ങളുടെ നിരയിലോട്ടു തന്നെ വരണം ഒന്ന് ആസ്വദിച്ച് ശ്രിംഗരിക്കാന്‍. പക്ഷെ ചില സമയങ്ങളില്‍ അടുത്തുള്ള തമിഴ് കുട്ടികളുമായി അഡ്ജസ്റ്റ് ചെയ്തോളും. എന്നാലും കൊതുകിനും ഉണ്ടല്ലോ കൃമി കടി. ഉപനായകന്റെ സന്തതസഹചാരി ആണ് കഥയിലെ നായകന്‍ ശങ്കരന്‍. പുഷ്പിക്കലിന്റെ ആശാനാണ് ലവന്‍. ഇവനാണ് പുഷ്പന്‍. എന്റെ നിരയുടെ തൊട്ടു പിന്നിലത്തെ നിരയില്‍ ഇരുന്നുകൊണ്ട് ഇവന്‍ എപ്പോഴും ഞാന്‍ പുഷ്പിക്കുന്നത് കണ്ടു നെടുവീര്‍പെടുന്നത് ഞാന്‍ കാണാറുണ്ട്. അവന്‍ എന്നെ നോക്കി ഇടയ്ക്കിടയ്ക്ക് പറയും..."എടാ ജിത്തുമോനെ..നടക്കട്ടെ നടക്കട്ടെ.. "...പക്ഷെ എല്ലാ പ്രതിബന്ധങ്ങളെയും തച്ചുടച്ചു കൊണ്ട് ഇവന്‍ എപ്പോഴും മുന്നേറും. അത് കൊണ്ടാണ് ഇവനെ പുഷ്പന്‍ എന്ന് വിളിക്കുന്നത്‌. ഈ പാവം ജിത്തുമോന് അതൊക്കെ ദയനീയമായി നോക്കി നില്‍ക്കാനേ സാധിക്കാറുള്ളൂ. ഒരിക്കല്‍ അഖിലാന്ടെശ്വരി ശങ്കരനെ നോക്കി പാടി..."ഓര്‍മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു പുഷ്പന്‍ മാത്രം ഒരു പുഷ്പന്‍ മാത്രം.....ശങ്കരന്‍..ശങ്കരന്‍...ലല ലല ലാ "

പുഷ്പന്‍ നമ്പര്‍ 1 ആകാന്‍ ശ്രമിച്ച് പരാജിതനായ ആള്‍ ആണ് ഹരിക്കുട്ടന്‍.. ആംഗലേയത്തില്‍ പറയുകയാണെങ്കില്‍ "ഔട്ട്‌ ഓഫ് ഫോക്കസ്" ഇല്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്ന് പറയാം. മഞ്ജുനാഥനും ഒരു കൊച്ചു പഞ്ചാര വീരന്‍ ആണ്. അറിവിലാണ് അവന്റെ കരുത്ത്. അങ്ങനെയുള്ളവരെ ആരും കൈവിടാറില്ലല്ലോ..അബ്ദുള്ളകുട്ടി പിന്നെ ഇതിനൊന്നും ശ്രമിക്കാറില്ല. നേരെ വാ നേരെ പോ...ഇതാണ് അവന്റെ നയം. പിന്നെ കളത്തിനു പുറത്തുള്ള സുപ്രിയ , തിലോത്തമ , രാജൂട്ടന്‍ , അനസൂയ , അമ്മിണി , ഭവാനി തുടങ്ങിയവര്‍ ഇടക്കൊക്കെ ഇങ്ങോട്ടും ഒരു പാലം ഇടാന്‍ ശ്രമിക്കും. ചിലപ്പോള്‍ അങ്ങോട്ടും. എപ്പോഴും ഒരിടത്ത് തന്നെയിരുന്നാല്‍ ബോറടിക്കില്ലേ..

ആദ്യ ഖണ്ഡികയില്‍ ഞാന്‍ എഴുതിയ കാര്യം പിന്നീട് ഉള്ള ഖണ്ഡികകള്‍ വിശദീകരിച്ചു പറയുന്നില്ല എന്ന് വായനക്കാര്‍ക്ക്‌ സംശയം തോന്നിയേക്കാം. പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് ഇങ്ങനെ ഒരു സത്യസന്ധമായ ബ്ലോഗ്‌ ഉണ്ടായാല്‍ അത് നിങ്ങള്ക്ക് ഭോദ്യമായേക്കാം. പഞ്ചാര എന്നതില്‍ ഉപരി അത് ഒരു സൗഹൃദമായി പിന്നീടു വളര്‍ന്നു. ആദ്യം പറഞ്ഞ പോലെ അതൊരു വസന്തകാലം ആയിരുന്നു. ഒത്തിരി മധുരം നിറഞ്ഞ എപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാലം..

Saturday, July 16, 2011

ഒരു ഫ്രൂട്ട് സലാഡ് ഉണ്ടാക്കിയ കഥ

ഇപ്പോള്‍ തിയേറ്ററില്‍ തകര്‍ത്തോടുന്ന 'ഒരു ദോശ ഉണ്ടാക്കിയ കഥ' പോലെ അല്ല ഈ കഥ. നര്‍മത്തിന്റെയും ചതിയുടെയും നൊമ്പരത്തിന്റെയും ഒത്തു ചേരലിന്റെയും ഒരു മിശ്രണമാണ് ഈ കഥ. അമൃതയില്‍ MCAക്ക് പഠിക്കുന്ന കാലം. രണ്ടാമത്തെ സെമെസ്റ്റര്‍. ഞങ്ങള്‍ 6 മലയാളി പയ്യന്‍മാര്‍ ആദ്യ സെമെസ്റ്ററില്‍ തന്നെ ക്ലാസ്സിലെ തരുണീമണികളുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. അതില്‍ 8 പേര്‍ അടങ്ങിയ ഒരു സംഘം ഉണ്ട്. അവരുമായിട്ടായിരുന്നു കൂടുതല്‍ ചങ്ങാത്തം. ആരുടെയെങ്കിലും ജന്മദിനം വന്നാല്‍ ഞങ്ങള്‍ ഏതെങ്കിലും ഒരു കാന്റീനില്‍ ഒരുമിച്ചു കൂടും. പിറന്നാള്‍ക്കാരന്‍ എല്ലാര്‍ക്കും ട്രീറ്റ്‌ തരും. ഞങ്ങള്‍ സമ്മാനം കൊടുക്കും. ഇത്തവണ 'കമലാക്ഷി' എന്നൊരു കുട്ടിയുടെ ആയിരുന്നു പിറന്നാള്‍. അതിന്റെ തലേ ദിവസം എന്ത് സമ്മാനം കൊടുക്കണം എന്ന് ആലോചിച്ചു ഒരു പിടിയും കിട്ടുന്നില്ല. കൂട്ടത്തില്‍ ഉള്ള ശങ്കരനും ഉണ്ണികൃഷ്ണനും പറഞ്ഞത് അവള്‍ക്കു ഇത്തിരി ഹുങ്ക് കൂടുതലാണ്. അതുകൊണ്ട് പറ്റിക്കാന്‍ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാം എന്നാണ്. അന്ന് രാത്രി ഹോസ്റ്റല്‍ മെസ്സില്‍ ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ആയി കിട്ടിയത് ഫ്രൂട്ട് സലാഡ് ആയിരുന്നു. ശങ്കരന്റെയും ഉണ്ണികൃഷ്ണന്റെയും ബുദ്ധി ഉദിച്ചത് അപ്പോഴാണ്. ഒരു ചെറിയ പാത്രത്തില്‍ ഫ്രൂട്ട് സലാഡ് അവര്‍ ഹോസ്റ്റലില്‍ കൊണ്ട് വന്നു. ഒരു ചകിരിയും അവര്‍ സങ്കടിപ്പിച്ചു. ഇവര്‍ക്ക് താങ്ങും തണലുമായി മഞ്ജുനാഥനും ഹരിക്കുട്ടനും അബ്ധുള്ളകുട്ടിയും ഉണ്ടായിരുന്നു. കൂടെ പാതി മനസ്സോടെ ഈ പാവം ജിത്തുമോനും. ;). ഉണ്ണികൃഷ്ണന്റെ മുറിയില്‍ ഫ്രൂട്ട് സലാഡ് ചകിരിയില്‍ ഒഴിച്ച് രാത്രി മുഴുവനും വെച്ചു. ...

നാറാന്‍ തുടങ്ങിയിട്ടും അവന്‍ എങ്ങനെ ഉറങ്ങിയോ ആവോ..നല്ല വണ്ടന്‍ ഉറുമ്പുകള്‍ അതില്‍ കേറി നിരങ്ങി.. അങ്ങനെ പിറന്നാള്‍ ദിവസം എല്ലാരും വിചാരിച്ച സമ്മാനം തയാര്‍ ആയി. എല്ലാര്‍ക്കും എന്തോ എങ്ങും ഇല്ലാത്ത ഒരു സന്തോഷം. എന്തോ മഹത്തായ ഒരു കാര്യം ചെയ്യാന്‍ പോകുന്ന പോലെ. അങ്ങനെ ആ സമ്മാനം ഞങ്ങള്‍ ഒരു വലിയ പെട്ടിയില്‍ പായ്ക്ക് ചെയ്തു. സാധാരണ ഞങ്ങള്‍ കൊടുക്കാറുള്ള ഗിഫ്റ്റ് പൊതിയെക്കാള്‍ വലുത്. ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങി. എല്ലാര്‍ക്കും വലിയ ആഹ്ലാദം. മഞ്ജുനാഥന്റെ ക്യാമറ ഫോണില്‍ പുറപ്പെടല്‍ ഞങ്ങള്‍ വീഡിയോ എടുത്തു. ഓരോരുത്തരും മാറി മാറി ഷൂട്ട്‌ ചെയ്തു. പോകുന്ന വഴിക്ക് കാണുന്നവരൊക്കെ വിചാരിച്ചിട്ടുണ്ടാകും എല്ലാത്തിനും കാര്യമായി എന്തോ പറ്റിയട്ടുണ്ട് എന്ന്. സമ്മാനപ്പൊതി പിടിക്കാന്‍ എല്ലാര്‍ക്കും മടി ആയിരുന്നു. എന്‍റെ ഓര്മ ശരി ആണെങ്കില്‍ ഹരികുട്ടന്‍ ആയിരുന്നു അത് കൂടുതല്‍ നേരം പിടിച്ചത്.

അങ്ങനെ കാന്റീന്‍ എത്തി. അവിടെ എല്ലാരും കാത്തു നില്‍പ്പുണ്ടായിരുന്നു. ഇനി ബാക്കി ഉള്ളവരുടെ പേര് കൂടെ പറയട്ടെ. എന്റെ ലാബ്‌ മേറ്റ്സ് ആണ് കല്യാണികുട്ടിയും കാര്‍ത്യായിനിയും. പിറന്നാള്‍ ആഘോഷിക്കുന്ന കമലാക്ഷി കാര്‍ത്യായിനിയുടെ തൊട്ടടുത്താണ് ലാബില്‍ ഇരിക്കുന്നത്. ഗോമതിയും രുഗ്മിണീദേവിയും ഒരേ നാട്ടുകാരാണ്. പിന്നെ എന്‍റെ ജില്ലക്കാരായ അലമേലു , ആനന്ദപ്രിയ , അഖിലന്ടെശ്വരി ഇങ്ങനെ മൂന്ന് പേര്‍ കൂടെ ഉണ്ട്. ഞങ്ങള്‍ കാന്റീനിലേക്ക് പ്രവേശിച്ചു. ഞങ്ങള്‍ കമലാക്ഷിയെ അഭിസംബോധന ചെയ്തു. പിന്നീടു സാധാരണ പോലെ കുശലം പറച്ചില്‍ ആരംഭിച്ചു. ഒന്നും അറിയാത്ത പോലെ. ഇതിനിടയില്‍ കമലാക്ഷി വന്നു ആര്‍ക്കൊക്കെ എന്തൊക്കെ കഴിക്കാന്‍ വേണം എന്ന് ചോദിച്ചിട്ട് ഓര്‍ഡര്‍ ചെയ്യാന്‍ പോയി. എന്റെ ഉള്ളില്‍ ഒരു നീറല്‍. ഇതൊക്കെ വേണമായിരുന്നോ ?

എല്ലാരും ദോശയാണ് കഴിച്ചത് എന്നാണ് എന്‍റെ ഓര്‍മ്മ. ശങ്കരനും ഉണ്ണികൃഷ്ണനും തീറ്റ പ്രിയന്മാര്‍ ആണ്. എന്ത് തിന്നാന്‍ കിട്ടിയാലും ചാടി പിടിച്ചു എടുത്തോളും. പിന്നെ രണ്ടും കൂടെ ഒരു അടികൂടല്‍. കമലാക്ഷിയുടെ പോക്കറ്റിലെ പൈസ മുടിപ്പിക്കണം എന്നാ വിചാരത്തോടെ അവര്‍ ഐസ്ക്രീം കൂടെ ഓര്‍ഡര്‍ ചെയ്യിപ്പിച്ചു. പാവം കമലാക്ഷി വല്ലതും അറിയുന്നുണ്ടോ.. എല്ലാം കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ സമ്മാനം കൊടുത്തു. ഫോട്ടോക്ക് പോസ് ചെയ്യാന്‍ എന്തായിരുന്നു എല്ലാത്തിന്റെയും തിടുക്കം. ചരിത്രം ആകാന്‍ പോകുന്ന സംഭവം അല്ലേ ;) സമ്മാനം കൊടുക്കുമ്പോള്‍ ഞങ്ങള്‍ പറഞ്ഞിരുന്നു ഇവിടെ വെച്ചു തുറക്കരുത് എന്ന്. അപ്പോള്‍ അതും നാറും എല്ലാരും നാറും എന്ന് ഞങ്ങള്‍ക്ക് അറിയാമല്ലോ. എല്ലാം കഴിഞ്ഞ് ഉള്ളില്‍ ഒരു കൊച്ചു ചിരിയോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു.

തിരിച്ച് ഹോസ്റ്റലില്‍ വന്നപ്പോള്‍ പല കണക്കു കൂട്ടലുകള്‍ ആയിരുന്നു. അവര്‍ അത് എപ്പോള്‍ തുറക്കും. തുറന്നാല്‍ എന്ത് സംഭവിക്കും എന്നൊക്കെ. കുറച്ചു കഴിഞ്ഞു ഞങ്ങളില്‍ ഉണ്ണികൃഷ്ണന്‍ കമലാക്ഷിയെ ഫോണ്‍ ചെയ്തു. ആദ്യം എടുത്തില്ല എന്നാണ് എന്റെ ഓര്‍മ. പിന്നെ കുറച്ചു കഴിഞ്ഞു എടുത്തു. രുഗ്മിണീദേവി ഞങ്ങളെ ഫയര്‍ ചെയ്തു. പിന്നെ ഓരോരുത്തര്‍ മാറി മാറി ഞങ്ങളെ ഫോണില്‍ ആക്രമിച്ചു. കമലാക്ഷിക്ക് കാര്യമായി ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല . ആ ഒരു അവസ്ഥയില്‍ അവള്‍ പിന്നെ എന്താ ചെയ്യുക.. ഇനി ഞങ്ങളുമായി ചങ്ങാത്തം ഇല്ല എന്ന് പറഞ്ഞു നിര്‍ത്തി.

പിറ്റേ ദിവസം ഞങ്ങള്‍ ക്ലാസ്സില്‍ എത്തി. മാപ്പ് പറയാനായി അവര്‍ വരുന്നത് കാത്തിരുന്നു. അവരില്‍ ചിലര്‍ വന്നു. ആരും ഞങ്ങളുടെ മുഖത്തോട്ട് നോക്കുന്നില്ല. പിന്നെ എങ്ങനെ സംസാരിക്കും. മുഖത്തോട്ടു നോക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും അഖിലന്ടെശ്വരി സാധാരണ പോലെ ഒരു വളിച്ച ചിരിയുമായി കടന്നു പോയി. അലമേലുവിന്റെ മുഖം കടന്നല്ല് കുത്തിയ പോലെ ആയിരുന്നു. കാര്‍ത്യായിനി ഇങ്ങനെയാണ് പറഞ്ഞത് എന്ന് ഞാന്‍ ഊഹിക്കുന്നു "നിങ്ങള്‍ കാണിച്ചത്‌ ഒട്ടും ശരിയായില്ല". എന്‍റെ ഉള്ളില്‍ വീണ്ടും ഒരു നീറല്‍. അന്ന് ഉച്ചക്ക് ലാബ്‌ ഉണ്ടായിരുന്നു. അവരോടു ആരോടും എന്ത് സംസാരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. അവരും.

സംഭവം 1 -2 ദിവസങ്ങള്‍ കൊണ്ട് തന്നെ പരിഹരിച്ചു. എല്ലാരും ഒരുമിച്ചു ചെന്ന് അവരോടു സംസാരിച്ചു. അവരും തിരിച്ചു സംസാരിച്ചു. കമലാക്ഷിക്കും കൂട്ടര്‍ക്കും ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് ട്രീറ്റ്‌ തരാം എന്ന് ഞങ്ങള്‍ സമ്മതിച്ചു. അന്ന് എല്ലാരും ഒത്തു ചേര്‍ന്ന് ഒരു പാട് സംസാരിച്ചു. കമലാക്ഷിക്ക് നല്ല ഒരു സമ്മാനം അമൃതയിലെ കടയില്‍ നിന്നും വാങ്ങി കൊടുത്തു. എല്ലാം ശുഭപര്യവസാനം. അതിനു ശേഷം എത്രയെത്ര പിറന്നാളുകള്‍ , എത്രയെത്ര ട്രീട്കള്‍ . ഒത്തിരി സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നാളുകള്‍ 3 വര്ഷം ഞങ്ങള്‍ക്ക് സമ്മാനിച്ചു. എല്ലാം ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു വിരഹം അനുഭവപ്പെടുന്നു. ഓരോ പിറന്നാളുകള്‍ വരും തോറും കമലാക്ഷി ഫ്രൂട്ട് സലാടിന്റെ കാര്യം ഓര്‍ത്തു ഒന്ന് ഭീതിപെടുന്നുണ്ടായിരിക്കും. ഈ കഥ ഉണ്ടാക്കിയ ഞങ്ങള്‍ക്കോ ഒരു ചെറിയ പുഞ്ചിരിയും

Monday, July 11, 2011

മലയാളത്തെ മറക്കല്ലേ ?

ഞാന്‍ പത്താം ക്ലാസ്സ്‌ വരെയേ മലയാളം പഠിച്ചിട്ടുള്ളൂ. നമ്മള്‍ സംസാരിക്കുന്നതു മലയാളത്തില്‍ ആണെങ്കിലും (ഇപ്പോള്‍ ഇംഗ്ലീഷിലും ) അതിലെ സാഹിത്യം മറക്കരുത്. അത് എഴുതിയാല്‍ തന്നെയേ ഒരു സുഖമുള്ളൂ.. ഏറ്റവും ദുഷ്കരമായ ഭാഷയാണ് മലയാളം എന്നാണ് പലരും പറയുന്നത് . അങ്ങനെയാണോ ? അത് കൊണ്ടാണോ മലയാളത്തിനു ക്ലാസിക്കല്‍ പദവി കിട്ടാത്തത്. എല്ലാത്തിനും വ്യതസ്തമായ അക്ഷരങ്ങള്‍ ഉള്ള വേറെ ഒരു ഭാഷയും ഇന്ത്യയില്‍ ഉണ്ടാകില്ല എന്ന് എനിക്ക് തോന്നുന്നു. 'ഴ' എന്നാ അക്ഷരം വേറെ ഏതെങ്കിലും ഭാഷയില്‍ ഉണ്ടോ ? ഉണ്ടെകില്‍ തന്നെ അത് ശരിക്കും ഉച്ചരിക്കാന്‍ അവര്‍ക്ക് കഴിയുമോ ? 'ഴ' എന്നെഴുതി 'ള' എന്നും 'ച' എന്നെഴുതി 'സ' എന്നും വായിക്കുന്നവരുടെ ഇടയില്‍ ആണ് ഞാന്‍ ഇപ്പോള്‍.. ഈ സംശയം അവരോടു ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല. ഇനി ഞാന്‍ ഏതെങ്കിലും ഭാഷ പണ്ടിതന്മാരോട് ചോദിക്കണോ ? അവസാനം തല്ലു കിട്ടുമോ ? 'ഴ' എന്ന ഒരൊറ്റ അക്ഷരം ഉള്ള കാരണം എങ്കിലും മലയാളികള്‍ നാക്ക്‌ വടിക്കും എന്ന ഒരൊറ്റ കാര്യത്തില്‍ സംശയം വേണ്ട ;) എല്ലാത്തിനും വ്യത്യസ്തമായ അക്ഷരങ്ങള്‍ ഉള്ളത് വായിക്കാന്‍ നമ്മളെ കുഴപ്പിക്കില്ല എന്ന കാര്യത്തില്‍ നമുക്ക് അഭിമാനം കൊള്ളാം. ക്ലാസിക്കല്‍ പദവിയും സമ്മേളനങ്ങളും ഒന്നും ഇല്ലെങ്കിലും ഇത്രയും മഹത്തായ ഒരു ഭാഷ നമുക്ക് സമ്മാനിച്ച എഴുത്തച്ചന് നന്ദി പറയാം. അതില്‍ കുറെ കാര്യങ്ങള്‍ ദത്തെടുക്കാന്‍ മലയാളത്തെ സഹായിച്ച തമിഴിനും സംസ്കൃതത്തിനും നന്ദി.

നിങ്ങളും ഒരു ബ്ലോഗ്‌ തുടങ്ങു..മുഴുവനും മലയാളത്തില്‍ വേണം എന്നില്ല. ഇംഗ്ലീഷും ആകാം. ഫേസ് ബുകിലും മറ്റും കമന്റ്സ് പോസ്റ്റ്‌ ചെയ്യുമ്പോള്‍ മലയാളികള്‍ മാത്രം മനസിലാക്കേണ്ടത് മലയാളത്തില്‍ തന്നെ പോസ്റ്റ്‌ ചെയ്തു കൂടെ? എല്ലാ ഭാഷക്കും അതിന്‍റെതായ മഹത്വം ഉണ്ട്. പക്ഷെ ഒരിക്കലും മാതൃഭാഷയെ മറക്കരുത്

സീനിയേര്‍സ്...

സീനിയേര്‍സ് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ നിങ്ങള്ക്ക് സീനിയേര്‍സ് എന്നാ സിനിമ ഓര്മ വന്നേക്കാം... പക്ഷെ അത്തരമൊരു തമാശ നിറഞ്ഞ അനുഭവം ആയിരിക്കില്ല ആര്‍ക്കും സീനിയെര്സിനെ കുറിച്ച്. ആദ്യ ദിവസങ്ങളില്‍ ഇവര്‍ ഞങ്ങളെ മൈന്‍ഡ് പോലും ചെയ്യാത്ത കണ്ടപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ഇവിടെ സാധാരണ കോളേജ്കളിലെ പോലെ ആ പ്രശ്നം ഇവിടെ ഇല്ല എന്ന്. അങ്ങനെ സന്തോഷിച്ചു 2 -3 ദിവസങ്ങള്‍ കടന്നു പോയി. അത് കഴിഞ്ഞപ്പോള്‍ അല്ലെ എല്ലാത്തിന്റെം തനി ഗുണം കാണാന്‍ തുടങ്ങിയത്. പക്ഷെ ഒരു പരിധി വിട്ടു ഒന്നും ആരും പോയില്ല എന്നുള്ളത് ഒരു ആശ്വസിക്കാവുന്ന വസ്തുത ആണ്. ആ ഒരു പാരമ്പര്യം ഞങ്ങള്‍ സീനിയേര്‍സ് ആയപ്പോളും കാത്തു സൂക്ഷിച്ചു. ഓരോ കൊല്ലം കഴിയും തോറും അതിലെ കാഠിന്യം കുറഞ്ഞു വരുന്നതായാണ് കാണപ്പെടുന്നത്. ഉയര്‍ന്ന തലത്തിലേക്ക് പരധി കൊടുക്കുന്നവരുടെ എണ്ണം കൂടി വരുന്ന കൊണ്ടാകാം അത്. freshers ഡേ വരെ മാത്രം ഉള്ള ഒരു ചെറിയ നോവിക്കല്‍. എല്ലാവരെയും ഒന്ന് മനസിലാക്കാന്‍ മാത്രം. അത് കഴിഞ്ഞാല്‍ MCA കുടുംബത്തില്‍ ഞങ്ങള്‍ എല്ലാരും ഒറ്റകെട്ടാണ്. അവര്‍ ഞങ്ങള്‍ക്ക് ഒരു നല്ല വരവേല്‍പ്പ് തന്നത് പോലെ ഊഷ്മളമായ ഒരു യാത്രയയപ്പ് അവര്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആരുടെയും പേര് ഇവിടെ പരാമര്‍ശിക്കുന്നില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം. നിങ്ങള്‍ തന്ന സ്നേഹവും സന്തോഷം നിറഞ്ഞ നാളുകളും ഇപ്പോഴും ഓര്‍ക്കുന്നു.